മുംബൈ: വനാവകാശ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പാൽഘർ കളക്ട്രേറ്റിലേക്ക് സിപിഎം നടത്തിയ ലോങ് മാർച്ച് ലക്ഷ്യം കണ്ടു. സമരം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ലാ കളക്ടർ രേഖാമൂലം ഉറപ്പുനൽകിയതോടെ സമരം വിജയിച്ചതായി സിപിഎം പിബി അംഗവും കിസാൻ സഭ പ്രസിഡന്റുമായ അശോക് ധവാലെ പ്രഖ്യാപിച്ചു.(Government kneels down before farmers, CPM’s long march was successful)
വനാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ ഏപ്രിൽ 30-നകം തീർപ്പാക്കും. ഭൂമി രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ എഡിഎമ്മിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. പുതുതായി രൂപീകരിക്കുന്ന സമിതിയിൽ സിപിഎമ്മിന്റെയും കിസാൻ സഭയുടെയും അഞ്ച് പ്രതിനിധികൾ അംഗങ്ങളായിരിക്കും.
ജൽ ജീവൻ മിഷൻ പദ്ധതിയിലെ കാലതാമസം പരിഹരിക്കുമെന്നും, കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള വിഷയങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും കളക്ടർ ഉറപ്പുനൽകി. ചരോട്ടിയിൽ നിന്ന് ആരംഭിച്ച് നാല് പകലും രാത്രിയും നടന്നാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരങ്ങൾ പാൽഘറിലെത്തിയത്. കളക്ട്രേറ്റിന് മുന്നിൽ സമരക്കാർ തമ്പടിച്ചതോടെ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം ഓഫീസ് ഉപരോധിക്കപ്പെട്ടു. ഇതോടെയാണ് സർക്കാർ ചർച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയ്യാറായത്.



