ഭോപ്പാൽ: എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരൻ സാർത്ഥക് യാദവ് മരിച്ച സംഭവം വലിയ വിവാദമാകുന്നു. മരുന്നിന് പകരം മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ എന്ന വിഷരസായനം നഴ്സ് കുഞ്ഞിന്റെ ശരീരത്തിൽ കുത്തിവെച്ചതാണ് മരണകാരണമെന്ന് ആരോപണം. 2025 ഡിസംബറിലാണ് സംഭവം നടന്നത്.(AIIMS Bhopal Nurse Injects Formalin Instead Of Medicine Causing Death Of 3 Year Old Child)
സാഗർ ജില്ലയിലെ ബിന സ്വദേശിയായ സാർത്ഥക് യാദവിനെ രക്താർബുദ ചികിത്സയ്ക്കായി ഡിസംബർ 15-നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 17-ന് രാവിലെ കുഞ്ഞിന്റെ ഐ.വി (IV) ലൈൻ ബ്ലോക്കായതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫീസർ മധുബാല ശർമ്മ വാർഡിൽ കിടന്ന ഒരു സിറിഞ്ച് എടുത്ത് ഐ.വി ബോട്ടിലിലേക്ക് കുത്തിവെക്കുകയായിരുന്നു. സിറിഞ്ചിൽ ‘F’ എന്ന് അടയാളപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ പിതാവ് സിദ്ധാർത്ഥ് യാദവ് നഴ്സിനെ തടയാൻ ശ്രമിച്ചെങ്കിലും, “ഇവിടെ ഡോക്ടർ ഞാനോ അതോ നിങ്ങളോ?” എന്ന് ചോദിച്ച് അവർ അത് അവഗണിച്ചു. കുത്തിവെപ്പിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയും അല്പസമയത്തിനകം മരണപ്പെടുകയും ചെയ്തു.
കുട്ടി മരിച്ചതിന് പിന്നാലെ സംഭവത്തിൽ എയിംസ് അധികൃതർ ആഭ്യന്തര അന്വേഷണം നടത്തി. നഴ്സിങ് ഓഫീസർമാരായ മധുബാല ശർമ്മ, അനുക്ക ഗുജറാത്തി എന്നിവരുടെ ഗുരുതരമായ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമായി. ബയോപ്സി സാമ്പിളുകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ അശ്രദ്ധമായി വാർഡിൽ സൂക്ഷിച്ചതും, അത് മാറി കുഞ്ഞിന് കുത്തിവെച്ചതുമാണ് ദുരന്തത്തിന് വഴിവെച്ചത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാഗ്സെവാനിയ പോലീസ് ഇരു നഴ്സുമാർക്കുമെതിരെ കേസെടുത്തു.
നഴ്സ് മധുബാല ശർമ്മയ്ക്കെതിരെ അശ്രദ്ധമായി മരണം സംഭവിക്കാനിടയാക്കിയതിന് ഭാരതീയ ന്യായ സംഹിത (BNS) 106(1) പ്രകാരം കേസ് എടുത്തു. അപകടകരമായ രാസവസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് അനുക്ക ഗുജറാത്തിക്കെതിരെ ബി.എൻ.എസ് 286 പ്രകാരവും കേസെടുത്തു. സംഭവത്തെത്തുടർന്ന് ഇരുവരേയും ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഫോർമാൽഡിഹൈഡ് വാതകത്തിന്റെ ജലീയ ലായനിയാണ് ഫോർമാലിൻ. മെഡിക്കൽ ലാബുകളിൽ ടിഷ്യൂകളും ബയോപ്സി സാമ്പിളുകളും മൃതദേഹങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണിത്.
Story Summary
A three-year-old blood cancer patient, Sarthak Yadav, died at AIIMS Bhopal after a nurse accidentally injected him with formalin, a toxic chemical used to preserve medical specimens, instead of medicine. An internal inquiry confirmed gross negligence by nursing staff, leading to the suspension of two nurses and the registration of a criminal case against them for causing death due to negligence.

