തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M V Govindan press meet). യുഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കാര്യങ്ങളല്ല ഇപ്പോൾ നടപ്പാക്കുന്നതെന്നും, ഈ സൗജന്യയാത്രാ പ്രഖ്യാപനം വെറും ‘ആളെ പറ്റിക്കൽ’ മാത്രമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
“കോൺഗ്രസും യുഡിഎഫും കെഎസ്ആർടിസിയിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്രയെന്നല്ലല്ലോ നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ അതിൽ എങ്ങനെ മാറ്റം വരുത്തി? മലബാർ മേഖലകളിൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ തീരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് വെറും ആളെ പറ്റിക്കലാണ്. പറയുന്നതൊന്നു പാർട്ടിയും മുന്നണിയും നടപ്പാക്കുന്നത് മറ്റൊന്നുമാണ്,”- എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വന്ന് വെറും ഒരു മാസത്തിനുള്ളിൽ തന്നെ രണ്ട് പ്രമുഖ രാജികളാണ് ഉണ്ടായതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബെന്നി തോമസിന് രാജി വെയ്ക്കേണ്ടി വന്നത്. മന്ത്രി നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഭരണം കയ്യിലെടുത്ത് പരസ്യമായ സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നിലവിൽ ഗുരുതരമായ പ്രശ്നങ്ങളാണ് നിലനിൽക്കുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറെ (DHS) പോലും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സ്ഥലം മാറ്റുകയാണ്. ഇതിനെതിരെ ജനപ്രതിനിധികൾ ഇടപെടുമ്പോൾ അതിനെ തടയുന്ന നിലപാടാണ് സർക്കാരിന്റേതെന്നും ആരോഗ്യരംഗത്തെ തകർച്ചയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Story Summary:
CPM State Secretary M.V. Govindan announced that CPM MLAs will boycott the inauguration of the free KSRTC travel scheme for women, calling it a hoax. He criticized the UDF government for limiting the benefit to ordinary buses, highlighting that Malabar has fewer ordinary buses. He also targets the government over nepotism and health sector crises.

