ന്യൂഡൽഹി: ഡൽഹി തുഗ്ലക്കാബാദിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ തീപിടുത്തത്തിൽ വലിയ അട്ടിമറി (Foul Play) സംശയിച്ച് ഡൽഹി പോലീസ്. തീപിടുത്തം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് ഒരു അജ്ഞാത യുവതി (Delhi Tughlakabad fire mystery woman) പാർപ്പിട സമുച്ചയത്തിലേക്ക് പ്രവേശിക്കുന്ന സിസിടിവി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുള്ളതായി പോലീസ് സംശയിക്കുന്നത്.
തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ മേഖലയിലെ നാല് നില കെട്ടിടത്തിൽ പുലർച്ചെ തീ പടരുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് മുഖം മറച്ച ഒരു യുവതി പരിഭ്രാന്തിയോടെ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് നടന്നുപോകുന്നത് ക്യാമറയിൽ പതിഞ്ഞത്. ഇവർ അകത്തുകയറി നിമിഷങ്ങൾക്കകം തന്നെ താഴത്തെ നിലയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഈ യുവതി വേഗത്തിൽ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.
ആദ്യം ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ സ്വാഭാവിക അപകടമാണെന്ന് കരുതിയ സംഭവത്തിലാണ് ഈ പുതിയ സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായത്. ബോധപൂർവ്വം തീയിട്ടതാണോ എന്ന സംശയത്തിലാണ് ഇപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഈ ദുരന്തത്തിൽ, ദൃശ്യങ്ങളിലുള്ള അജ്ഞാത യുവതി ആരാണെന്ന് കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് പ്രത്യേക സംഘ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
Watch | दक्षिण दिल्ली के तुगलकाबाद एक्सटेंशन में हुई आग की घटना, जिसे शुरुआत में एक दुर्घटना माना जा रहा था, ने अब नाटकीय मोड़ ले लिया है। दिल्ली पुलिस ने खुलासा किया है कि तीन लोगों की जान लेने वाली इस आग के पीछे एक आपराधिक साजिश थी।
📌12 जून को सुबह करीब 2:24 बजे टीकेडी… pic.twitter.com/Uuqe7En2ZD
— यूनीवार्ता (@univartaindia1) June 14, 2026
യുവതിയെ തിരിച്ചറിയാൻ പ്രദേശവാസികളെയും കെട്ടിട ഉടമകളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. വ്യക്തിപരമായ മുൻവൈരാഗ്യമാണോ അതോ മറ്റ് എന്തെങ്കിലും സാമ്പത്തിക തർക്കങ്ങളാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ദുരന്തത്തിൽ കനത്ത പുക ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ച കേസിൽ, കൊലപാതക കുറ്റം ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ നീക്കം.

