ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗ്ലാദേശി ഭീകരസംഘത്തെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി നേരിട്ട് ബന്ധമുള്ള സംഘമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.(Arrested Lashkar sleeper cells aimed to carry out blasts in the country)
ഡൽഹിയിലെ പത്ത് ഇടങ്ങളിൽ ഒരാഴ്ച മുൻപ് പ്രത്യക്ഷപ്പെട്ട ‘FREE KASHMIR’ പോസ്റ്ററുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ഭീകര ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. തിരുപ്പൂരിലെ വസ്ത്രനിർമ്മാണ കമ്പനികളിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ജോലി ചെയ്തിരുന്ന ആറ് ബംഗ്ലാദേശി പൗരന്മാരെയാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.
മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്. രണ്ട് പേരെ പശ്ചിമ ബംഗാളിൽ നിന്നും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ഭീകരൻ ഉമർ നൽകിയ മൊഴി പ്രകാരം, സംഘത്തെ നിയന്ത്രിക്കുന്നത് ജമ്മു കാശ്മീർ സ്വദേശിയായ ഷബീർ അഹമ്മദാണ്. ഇയാൾക്ക് ലഷ്കർ തലവൻ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ട്.
ഷബീർ പലതവണ ഡൽഹിയിലെ ഷഹീൻ ബാഗ് സന്ദർശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാൾ ഭീകരർക്ക് നിർദ്ദേശം നൽകിയിരുന്നു. വിദേശത്തുള്ളവരുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതി. പ്രതികളിൽ നിന്ന് 16 സിം കാർഡുകളും 8 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവർ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. പ്രതികളെ നിലവിൽ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

