തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ബൂത്ത് അടിസ്ഥാനത്തിലുള്ള പരിശോധനയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും ഒരേ കുടുംബത്തിലെ അംഗങ്ങൾ വിവിധ ബൂത്തുകളിലായി ചിതറിപ്പോയിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.(Final voter list, Observation that many people from one family are in different parts)
അർഹതയില്ലാത്ത പലരും പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ സിപിഎം ആരോപിച്ചു. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പേരുകൾ ഭൂരിഭാഗവും അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ. അന്തിമ പട്ടികയിലും പേര് വരാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും പരാതി നൽകാൻ രണ്ട് ഘട്ടങ്ങളിലായി അവസരമുണ്ട്.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിൽ പരാതിയുള്ളവർക്ക് 15 ദിവസത്തിനകം ജില്ലാ കളക്ടർക്ക് ഒന്നാം അപ്പീൽ നൽകാം. കളക്ടറുടെ ഉത്തരവിൽ തൃപ്തരല്ലെങ്കിൽ 30 ദിവസത്തിനകം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും പേര് ചേർക്കാൻ ഇനിയും അവസരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാൻ അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് ലിങ്കുകൾ വഴി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. electoralsearch.eci.gov.in ൽ വോട്ടർ ഐഡി അല്ലെങ്കിൽ പേര് ഉപയോഗിച്ച് പരിശോധിക്കാം. www.ceo.kerala.gov.in എന്ന വെബ്സൈറ്റിലെ ‘SIR Final Electoral Roll 2026’ എന്ന ലിങ്ക് വഴി നിങ്ങളുടെ ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

