കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെയുള്ള ബെനാമി ഇടപാട് പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ നേരിട്ട് ഇടപെട്ടതിന് തെളിവുകളില്ലെന്നാണ് സർക്കാരിന്റെ നിലപാട്.(Government says no vigilance probe against PP Divya in High Court )
ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. വിവിധ പദ്ധതികളുടെ കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്നായിരുന്നു പരാതിക്കാരുടെ വാദം.
കരാർ നടപടിക്രമങ്ങളിലെ വീഴ്ചയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രമാണ് സർക്കാർ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങളിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ അദ്ദേഹം അഴിമതിക്കാരനാണെന്ന് ദിവ്യ പരസ്യമായി ആക്ഷേപിച്ചതാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കേസ്.

