ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറെ (മുൻ പ്രിൻസ് ആൻഡ്രൂ) പൊതു പദവി ദുരുപയോഗം ചെയ്തെന്ന കുറ്റാരോപണത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു (Prince Andrew Arrested). വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമിൽ നിന്നാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നോർഫോക്കിൽ നിന്നുള്ള അറുപതുകളിൽ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ബെർക്‌ഷെയറിലും നോർഫോക്കിലുമുള്ള വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തുന്നതായും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യുകെ വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്, ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന അന്തരിച്ച ജെഫ്രി എപ്‌സ്റ്റീന് അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറി എന്ന ഗൗരവകരമായ ആരോപണത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതികളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. ആൻഡ്രൂ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
എപ്‌സ്റ്റീൻ വഴി യുകെയിലേക്ക് കടത്തപ്പെട്ട യുവതിയുമായി ആൻഡ്രൂ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന മുൻപത്തെ ആരോപണങ്ങളും പോലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ നിഷ്പക്ഷത ഉറപ്പാക്കുമെന്നും പൊതുതാൽപ്പര്യമുള്ള കേസായതിനാൽ കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഒലിവർ റൈറ്റ് അറിയിച്ചു. രാജകുടുംബത്തിലെ ഉന്നത പദവികൾ വഹിച്ചിരുന്ന ഒരാൾ ഇത്തരം ക്രിമിനൽ നടപടികൾ നേരിടുന്നത് ബ്രിട്ടനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Summary: Andrew Mountbatten-Windsor, formerly known as Prince Andrew, has been arrested at the Sandringham estate on suspicion of misconduct in public office.



