തിരുവനന്തപുരം: പിണറായി സർക്കാരിനെ പുകഴ്ത്തിയതിന്റെ പേരിൽ തന്നെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ (Mani Shankar Aiyar Congress Controversy). എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ‘റൗഡി’ എന്ന് വിശേഷിപ്പിച്ച അയ്യർ, രാഹുൽ ഗാന്ധിക്കെതിരെയും ശശി തരൂരിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.
കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സംഘടനാ സെക്രട്ടറിയാണ് വേണുഗോപാൽ. അയാൾ ഒരു റൗഡിയാണ്. സർദാർ വല്ലഭായ് പട്ടേലിനെപ്പോലുള്ളവർ ഇരുന്ന കസേരയിലാണ് രാഹുൽ ഗാന്ധി വേണുഗോപാലിനെ ഇരുത്തിയിരിക്കുന്നത്. താൻ നെഹ്‌റുവിയനും രാജീവിയനുമാണ്, എന്നാൽ ‘രാഹുലിയൻ’ അല്ല. താൻ ഒരു കോൺഗ്രസുകാരനാണെന്ന കാര്യം രാഹുൽ ഗാന്ധി മറന്നുപോയി.
തരൂർ തത്വദീക്ഷയില്ലാത്ത ഒരു ‘കരിയറിസ്റ്റ്’ ആണ്. മോദി സർക്കാരിൽ മന്ത്രിയാകാനാണ് തരൂരിന്റെ ഇപ്പോഴത്തെ ശ്രമം. തരൂരിനോളം അവസരവാദി വേറെയില്ല. കോൺഗ്രസ് വക്താവ് പവൻ ഖേര ഒരു കളിപ്പാവയാണ്. അദ്ദേഹത്തെ മാറ്റാത്തത് പാർട്ടിയെ കൂടുതൽ കുഴപ്പത്തിലാക്കും.
തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ മണിശങ്കർ അയ്യർ, പഞ്ചായത്ത് രാജ് സംവിധാനത്തിൽ കേരളം ഒന്നാമതാണെന്നും അത് രാജീവ് ഗാന്ധിയുടെ സ്വപ്നമാണെന്നും പറഞ്ഞു. സത്യം പറയേണ്ടതുള്ളതുകൊണ്ട് ആവർത്തിക്കുന്നു, പിണറായി വിജയൻ തന്നെ അടുത്ത തവണയും മുഖ്യമന്ത്രിയാകും – അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.



