ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടം ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. എന്നാൽ കൊളംബോയിലെ അസ്ഥിരമായ കാലാവസ്ഥ ആരാധകരിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മത്സരത്തിന് മുന്നോടിയായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.(India-Pakistan ICC T20 World Cup match in Colombo today, Rain threatens excitement)
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി ഞായറാഴ്ച കൊളംബോയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചസമയത്ത് 70-90% വരെ മഴ പെയ്തേക്കാം. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. വൈകുന്നേരത്തോടെ മഴ കുറയാൻ സാധ്യതയുണ്ടെങ്കിലും ആകാശം പൂർണ്ണമായും മേഘാവൃതമായിരിക്കും. മഴ കളി തടസ്സപ്പെടുത്തിയാൽ ഓവറുകൾ വെട്ടിക്കുറയ്ക്കേണ്ടി വരും.
മഴ മാറിയാൽ വെറും 20 മിനിറ്റിനുള്ളിൽ കളി പുനരാരംഭിക്കാൻ കഴിയുന്ന വിധം മികച്ച ഡ്രെയിനേജ് സംവിധാനമാണ് പ്രേമദാസ സ്റ്റേഡിയത്തിലുള്ളത്. ഗ്രൂപ്പ് ഘട്ട മത്സരമായതിനാൽ ഈ പോരാട്ടത്തിന് റിസർവ് ദിനം ഇല്ല. ചികിത്സയിലായിരുന്ന വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും ഇന്ന് കളിക്കാനിറങ്ങുമെന്നും സ്ഥിരീകരിച്ചു.



