തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് നീക്കങ്ങൾ വേഗത്തിലാക്കി. ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇതോടൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് അഴിച്ചുപണിയുണ്ടാകുമെന്ന സൂചനകളും ശക്തമാണ്.(Congress’ first phase candidate list in February, Party makes active moves)
ആദ്യഘട്ട പട്ടിക ഈ മാസം 20-നും 25-നും ഇടയിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാർക്കെല്ലാം ആദ്യഘട്ടത്തിൽ തന്നെ സീറ്റ് ഉറപ്പാക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി കെ. ബാബു അറിയിച്ചതിനാലാണ് തൃപ്പൂണിത്തുറയിൽ മാറ്റമുണ്ടാകുന്നത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തന്റെ സിറ്റിംഗ് സീറ്റായ പേരാവൂരിൽ നിന്ന് തന്നെ ജനവിധി തേടും. സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുന്നതോടെ കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറേണ്ടി വരും.ബെന്നി ബെഹ്നാന്റെ പേരിനാണ് അധ്യക്ഷ സ്ഥാനത്തേക്ക് മുൻഗണന നൽകുന്നത്. നിലവിൽ പ്രകടനപത്രിക സമിതിയുടെ ചെയർമാനായ അദ്ദേഹത്തിന് താൽക്കാലിക ചുമതല നൽകിയേക്കും.
എം.എം. ഹസൻ, കെ.സി. ജോസഫ് എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. ന്യൂനപക്ഷ പ്രാതിനിധ്യം നിലനിർത്താനാണ് പാർട്ടി ശ്രമിക്കുന്നത്. മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി കേരളത്തിലെത്തി ഡിസിസി അധ്യക്ഷന്മാരുമായി ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. പാലക്കാട് സീറ്റിൽ സന്ദീപ് വാര്യർ, കണ്ണൻ ഗോപിനാഥൻ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കുന്നു. ബെന്നി ബെഹ്നാന്റെ നേതൃത്വത്തിലുള്ള സമിതി ജനപ്രിയ വാഗ്ദാനങ്ങൾ അടങ്ങിയ കരട് പ്രകടനപത്രിക ഉടൻ സമർപ്പിക്കും.



