കോഴിക്കോട്: എരഞ്ഞിപ്പാലത്ത് തിരക്കേറിയ റോഡിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമയോട് രേഖകളുമായി ഹാജരാകാൻ അധികൃതർ നിർദ്ദേശം നൽകി.(Incident of scooter being driven on footpath, Action against owner)
ഇയാളെ നിർബന്ധിത ഡ്രൈവിംഗ് പരിശീലനത്തിന് അയക്കും. തിരക്കേറിയ ജംഗ്ഷനുകളിൽ മഫ്തിയിൽ ഉദ്യോഗസ്ഥരെ നിയമിക്കാനും പോലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്താനും തീരുമാനമായി.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഫുട്പാത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ ക്രിമിനൽ കേസടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളെ പ്രഭാവതിയമ്മ എന്ന വയോധിക തടഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.



