ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഭീമന്മാരായ ഓപ്പൺ എഐയുടെ (OpenAI) ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്‌ഷനുകൾ കൂട്ടത്തോടെ റദ്ദാക്കി ഉപയോക്താക്കൾ. ‘ക്വിറ്റ് ജിപിടി’ (QuitGPT Campaign) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ക്യാമ്പയിൻ ഇതിനോടകം വലിയ തരംഗമായിക്കഴിഞ്ഞു. രാഷ്ട്രീയവും ധാർമ്മികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിന് ഉപയോക്താക്കൾ പ്രീമിയം അംഗത്വം ഉപേക്ഷിക്കുന്നത്.
ഓപ്പൺ എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും ഭാര്യയും ചേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന സൂപ്പർ പിഎസിക്ക് 25 മില്യൺ ഡോളർ സംഭാവന നൽകിയെന്ന റിപ്പോർട്ടുകളാണ് പ്രതിഷേധത്തിന് പ്രധാന കാരണം. കൂടാതെ, യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് റെസ്യൂമെകൾ പരിശോധിക്കുന്നതിനായി ജിപിടി-4 സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്ന വാർത്തകളും ഉപയോക്താക്കളെ ചൊടിപ്പിച്ചു. സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് റെഡിറ്റിലും ഇൻസ്റ്റാഗ്രാമിലും പ്രതിഷേധം നടക്കുന്നത്.
പ്രതിഷേധത്തിന് പുറമെ, ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പായ ജിപിടി-5.2-ന്റെ ഗുണനിലവാരത്തെക്കുറിച്ചും വ്യാപകമായ പരാതികളുണ്ട്. മറുപടികൾ അനാവശ്യമായി ദീർഘിക്കുന്നതായും മുൻപത്തെപ്പോലെ കാര്യക്ഷമമല്ലെന്നുമാണ് ടെക് വിദഗ്ധരുടെ പക്ഷം. 17,000-ത്തിലധികം ആളുകൾ ഇതിനോടകം ക്യാമ്പയിന്റെ ഭാഗമായി സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കിയതായി സംഘാടകർ അവകാശപ്പെടുന്നു. എന്നാൽ, ഈ വിഷയത്തിൽ ഓപ്പൺ എഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Summary: Thousands of users are canceling their ChatGPT Plus subscriptions as part of the “QuitGPT” campaign, protesting OpenAI leadership’s political donations and the use of its AI tools by government agencies.



