അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് വീണ്ടും വാർത്തകളിൽ നിറഞ്ഞ് 43-കാരിയായ സ്വപ്ന ദേവി. മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച സ്വപ്ന, ഇപ്പോൾ പുതിയ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം വീണ്ടും ഒളിച്ചോടിയതായാണ് പരാതി. രണ്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളുമായാണ് ഇവർ സ്ഥലം വിട്ടതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.(A twist that beats a movie, 43-year-old woman who eloped with her daughter’s groom eloped again)
2025 ഏപ്രിലിലായിരുന്നു സ്വപ്നയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അന്ന് മദ്രക് സ്വദേശിയായ രാഹുലായിരുന്നു വരൻ. എന്നാൽ വിവാഹത്തിന് 10 ദിവസം മുൻപ്, ഏപ്രിൽ 6-ന് പ്രതിശ്രുത വധുവിന്റെ അമ്മയായ സ്വപ്നയുമായി രാഹുൽ ഒളിച്ചോടുകയായിരുന്നു. നാല് മാസത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കുടുംബത്തിന്റെയും സമൂഹത്തിന്റെയും എതിർപ്പുകൾ അവഗണിച്ച് ഇവർ വിവാഹിതരാവുകയും ബീഹാറിലെ സീതാമർഹിയിൽ താമസം തുടങ്ങുകയും ചെയ്തു. വിവാഹശേഷം സ്വപ്ന തന്റെ പേര് മാറ്റുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് പത്ത് മാസങ്ങൾ പിന്നിടുമ്പോഴാണ് കഥയിൽ വീണ്ടും മാറ്റം വരുന്നത്. തന്റെ അളിയനായ ദേവേന്ദ്രനൊപ്പം ഭാര്യ ഒളിച്ചോടിയെന്നാണ് രാഹുലിന്റെ ഇപ്പോഴത്തെ പരാതി. പണവും ആഭരണങ്ങളും കൈക്കലാക്കിയ ഇവർ തന്നെ വിഷം നൽകി വകവരുത്താൻ ശ്രമിച്ചതായും രാഹുൽ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ ദേവേന്ദ്ര നിഷേധിച്ചു. താൻ നിലവിൽ ഗുജറാത്തിലാണെന്നും സ്വപ്ന തന്നോടൊപ്പമില്ലെന്നുമാണ് ഇയാൾ പോലീസിനെ അറിയിച്ചിരിക്കുന്നത്.



