ബെംഗളൂരു: ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും മകൻ കൊലപ്പെടുത്തി. വിഗ്നാൻ നഗറിൽ താമസിക്കുന്ന റിട്ട. ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട്, ഭാര്യ ഡോ. ശ്യാമള ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രോഹൻ ചന്ദ്ര ഭട്ടിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.(Bengaluru double murder, Retired Naval officer and his wife killed by their son)
സോഫ്റ്റ്‌വെയർ എഞ്ചിനീയറായ രോഹൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളുമായി പണത്തെച്ചൊല്ലി തർക്കത്തിലായിരുന്നു. നാല് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
പണം ചോദിച്ച തന്നെ ജോലിക്കാർക്ക് മുന്നിൽ വെച്ച് മാതാപിതാക്കൾ അപമാനിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് രോഹൻ പോലീസിന് മൊഴി നൽകി. തർക്കത്തിനിടെ കത്തികൊണ്ട് രോഹൻ ഇരുവരെയും ക്രൂരമായി കുത്തുകയായിരുന്നു. വീട്ടിലെ ജോലിക്കാർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയൽവാസിയായ ഡോ. മാധവി നായർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയ രോഹനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.



