കൊച്ചി: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ പ്രതിയായ മൂന്ന് ബലാത്സംഗക്കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. (Big relief for Rahul Mamkootathil, High Court grants anticipatory bail in first rape case)
നേരത്തെ രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്ന രാഹുലിന്, ഒന്നാം കേസിലെ ഈ വിധി കൂടി വന്നതോടെ എല്ലാ കേസുകളിലും നിയമപരമായ സുരക്ഷ ലഭിച്ചിരിക്കുകയാണ്. പത്തനംതിട്ട സെഷൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ രണ്ടും മൂന്നും കേസുകളിൽ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
അതിജീവിതയുടെ മൊഴികൾ വിശദമായി പരിശോധിച്ച കോടതി, പരാതിയിൽ പറയുന്ന കാര്യങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നിരീക്ഷിച്ചു. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷനും പരാതിക്കാരിയും ശക്തമായി എതിർത്തിരുന്നു. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
രാഹുലിന് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. ഹൈക്കോടതി കടുത്ത ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 16-ന് രാവിലെ 10 മണിക്ക് രാഹുൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. മൂന്ന് ദിവസം തുടർച്ചയായി രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ചോദ്യം ചെയ്യലിന് വിധേയനാകണം. ഈ മൂന്ന് ദിവസവും പ്രതി കസ്റ്റഡിയിലുള്ളതായി കണക്കാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.



