കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും കൊലലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് തുമിനാട്ടെ വീട്ടിലെത്തിക്കുക.(Manjeshwar double murder, Accused will be brought home today to collect evidence)
കഴിഞ്ഞ രണ്ടാം തീയതിയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പ്രതിയുടെ ഏക മകൾ മറിയം ജുമൈല (18), ബന്ധുവായ ഷേക്കുഞ്ഞി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഷേക്കുഞ്ഞിയുടെ വീട്ടിൽ വെച്ച് നടന്ന ചർച്ചയ്ക്കിടെയാണ് അക്രമമുണ്ടായത്.
ഷേക്കുഞ്ഞിയെ വകവരുത്തണമെന്ന മുൻകൂട്ടിയുള്ള തീരുമാനപ്രകാരം പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വാക്ക് തർക്കത്തിനിടെ ഷേക്കുഞ്ഞിയെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൾ മറിയം ജുമൈലയ്ക്കും മാരകമായി വെട്ടേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.



