പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30 കിലോമീറ്റർ ഭാഗം നിർമ്മിച്ചത് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് വിജിലൻസ് നടത്തിയ ഗുണനിലവാര പരിശോധനയിൽ വ്യക്തമായി.(Vigilance reports major irregularities in the construction of the Punalur-Muvattupuzha road)
പാതയിലെ പത്തിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. റോഡിന്റെ ഉപരിതല നിർമ്മാണത്തിലും ടാറിംഗിലും ആവശ്യമായ ഗുണനിലവാരം പുലർത്തിയിട്ടില്ലെന്ന് കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ 30 കിലോമീറ്റർ റോഡ് കരാർ കമ്പനി പുനർനിർമ്മിക്കണം.
ഇതിന് തയ്യാറല്ലെങ്കിൽ നിർമ്മാണത്തിനായി നൽകിയ തുക നഷ്ടപരിഹാരമായി ഈടാക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തു. വിജിലൻസ് ഡയറക്ടർ നൽകിയ അന്വേഷണ റിപ്പോർട്ട് കർശന നടപടികൾക്കായി സർക്കാർ പൊതുമരാമത്ത് വകുപ്പിന് കൈമാറി.



