ന്യൂഡൽഹി: രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുതിയ പരിഷ്‌കാരം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ സുപ്രധാന ചടങ്ങുകളിൽ ഇനി മുതൽ വന്ദേമാതരം ആലപിക്കണം.(Vande Mataram now mandatory at official functions, Important order from the Ministry of Home Affairs)
വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള, മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പാണ് ചടങ്ങുകളിൽ ഉപയോഗിക്കേണ്ടത്. ദേശീയ ഗാനവും ദേശീയഗീതവും ഒരുമിച്ച് ചൊല്ലുന്ന ചടങ്ങുകളിൽ വന്ദേമാതരം വേണം ആദ്യം ആലപിക്കാൻ. ഗവർണർമാരുടെ ഔദ്യോഗിക പരിപാടികളിലും ഇത് നിർബന്ധമാക്കിയിട്ടുണ്ട്.
വന്ദേമാതരം ആലപിക്കുമ്പോൾ സദസ്സിലുള്ളവർ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിക്കണം. എന്നാൽ സിനിമകളിലോ ഡോക്യുമെന്ററികളിലോ ദേശീയഗീതം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സ്‌കൂൾ അസംബ്ലികളിലും വന്ദേമാതരം ആലപിക്കാവുന്ന ചടങ്ങുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയഗീതത്തെ അപമാനിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ നടപടികൾ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. നിയമപ്രകാരം ദേശീയ ചിഹ്നങ്ങളെയോ ഗീതത്തെയോ ബഹുമാനിക്കാതിരിക്കുന്ന വ്യക്തിക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.



