പത്തനംതിട്ട: സ്പാ ജീവനക്കാരിയെ അതിക്രൂരമായി ആക്രമിച്ച കേസിൽ പ്രതികൾക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. കേസിലെ മുഖ്യപ്രതിയും കൊടും ക്രിമിനലുമായ സുബിൻ എന്ന ‘മരണ സുബിനെ’ ജയിലിൽ തന്നെ തുടരാൻ അനുവദിക്കുന്ന തരത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറി.(Thiruvalla spa rape case, Search outside Kerala for the accused)
കേസിൽ ഇനി പിടികൂടാനുള്ള കിരൺ, സജിൻ, പ്രശോഭ് എന്നീ മൂന്ന് പ്രതികൾക്കായി ബെംഗളൂരു കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതിൽ രണ്ടുപേർ അയൽസംസ്ഥാനത്തേക്ക് കടന്നതായാണ് സൂചന. ഒളിവിൽ കഴിഞ്ഞിരുന്ന വരുൺ കുമാർ എന്ന പ്രതിയെ ആലുവയിൽ നിന്ന് പോലീസ് പിടികൂടി.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ഗുണ്ടാപിരിവ് നൽകാത്തതിനെത്തുടർന്നാണ് സ്പാ ജീവനക്കാരിയെ സുബിനും സംഘവും ആക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. മറ്റൊരു ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് ഇവർ നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.



