ഇംഫാൽ: മണിപ്പൂരിലെ ഉഖ്രൂൽ ജില്ലയിലുണ്ടായ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് കനത്ത ജാഗ്രത. നാഗാ വിഭാഗമായ തങ്ഖുലുകളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപതിലധികം വീടുകൾ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻതോതിൽ കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്തു.(Clashes in Manipur, Prohibitory orders, high alert in the district)
ഫെബ്രുവരി 7-ന് രാത്രി ലിറ്റാൻ മേഖലയിൽ ഒരു തങ്ഖുൽ നാഗാ യുവാവിനെ കുക്കി വിഭാഗത്തിൽപ്പെട്ടവർ മർദ്ദിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ടോർച്ച് വെളിച്ചം മുഖത്തടിച്ചതിനെച്ചൊല്ലിയുള്ള തർക്കം പിന്നീട് വൻ അക്രമത്തിലേക്ക് പടരുകയായിരുന്നു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി ലിറ്റാൻ സരീഖോങ് ഗ്രാമത്തിൽ നിരവധി വീടുകൾക്ക് തീയിട്ടു. ഇതിൽ ഭൂരിഭാഗവും തങ്ഖുൽ നാഗാ വിഭാഗത്തിന്റേതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചടിയായി കുക്കി വിഭാഗത്തിന്റെ ഏതാനും വീടുകളും ആക്രമിക്കപ്പെട്ടു. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഉഖ്രൂലിൽ സ്ഥിതി ഇപ്പോഴും സംഘർഷഭരിതമാണ്.


