ചെന്നൈ: ദളപതി വിജയ് ചിത്രം ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രതിസന്ധിക്ക് അയവ് (Vijay Jananayakan Movie). സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് (KVN Productions) പിൻവലിച്ചു. ജസ്റ്റിസ് പി.ടി. ആശയ്ക്ക് മുൻപാകെയാണ് ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.
സെൻസർ ബോർഡുമായി നീണ്ട നിയമപോരാട്ടത്തിന് പോയാൽ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്. ആരാധകരുടെ കാത്തിരിപ്പും ബിസിനസ്സ് സാധ്യതകളും പരിഗണിച്ച് ചിത്രം വൈകാതിരിക്കാനാണ് ഈ തീരുമാനമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു.
സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) തീരുമാനം അംഗീകരിക്കുന്നുവെന്നും ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാമെന്നും നിർമ്മാണ കമ്പനി സമ്മതിച്ചു.
നേരത്തെ, സിനിമയിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളിലും രംഗങ്ങളിലും മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. എന്നാൽ ചിത്രത്തിന്റെ സുഗമമായ പ്രദർശനം ഉറപ്പാക്കാൻ വിട്ടുവീഴ്ചയ്ക്ക് അണിയറപ്രവർത്തകർ തയ്യാറാവുകയായിരുന്നു. ഇതോടെ ചിത്രം നിശ്ചയിച്ച തീയതിയിൽ തന്നെ തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



