കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. കേസിൽ വാദം കേട്ടിരുന്ന ജഡ്ജി അവധിയിലായതിനെത്തുടർന്നാണ് നടപടി വീണ്ടും മാറ്റിവെച്ചത്.(Deepak’s death, Court postpones Shimjitha’s bail plea to tomorrow)
ജാമ്യാപേക്ഷയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ ഷിംജിത ജയിലിൽ തുടരുകയാണ്. പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 23 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷിംജിത ഉന്നയിച്ച വ്യാജ ആരോപണങ്ങളാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവദിവസം ബസിനുള്ളിൽ നടന്ന കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചിരുന്നു. എന്നാൽ ബസിലെ സിസിടിവി ദൃശ്യങ്ങളിൽ ഷിംജിത ആരോപിക്കുന്ന തരത്തിലുള്ള അതിക്രമങ്ങൾ കണ്ടെത്താനായില്ല. യാത്രയ്ക്കിടെ ഇത്തരമൊരു പരാതി ആരും ഉന്നയിച്ചിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.



