കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യയെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണ പുരോഗതിയും പോലീസ് ഇന്ന് കോടതിയെ ബോധിപ്പിക്കും.(Deepak’s death, Court to consider Shimjitha’s bail plea today)
ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, ഇത് ശരിവെക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളിലോ സഹയാത്രികരുടെ മൊഴികളിലോ ദീപക്കിന്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ പെരുമാറ്റം ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.
ബസ് യാത്രയ്ക്കിടെ ഷിംജിത ഏഴ് വീഡിയോകൾ ചിത്രീകരിച്ചിരുന്നു. ദീപക്കിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ ‘വൈറലാകാൻ’ വേണ്ടിയാണെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്.



