തിരുവനന്തപുരം: നഗരത്തിലെ സ്പാ കേന്ദ്രങ്ങളിൽ വ്യാപകമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി (Trivandrum Spa Raid). സ്റ്റാച്യൂ ജംങ്ഷനിൽ പ്രവർത്തിക്കുന്ന ‘സ്പർശൻ സ്പാ’ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി.
സ്പർശൻ സ്പായിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്ന് ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനത്തിനെതിരെ ഉടനടി നടപടിയെടുത്തത്. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിന് ലൈസൻസില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും നടപടി തുടരും.
തിരുവല്ലയിൽ സ്പായുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, നഗരത്തിലെ എല്ലാ സ്പാകളിലും കർശന പരിശോധന തുടരുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.
ചില കേന്ദ്രങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധമായ ഇടപാടുകളും നടക്കുന്നതായി നഗരസഭയ്ക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങാനാണ് നഗരസഭയുടെ തീരുമാനം.



