ന്യൂഡൽഹി: മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെന്ന പ്രചാരണങ്ങൾ നിഷേധിച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് ജയറാം രമേശ്. സോണിയ ഗാന്ധിയുമായി മമത ബാനർജി നടത്തിയ കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെന്നും വ്യക്തിപരമായ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മമത സോണിയയെ സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജയറാം രമേശിന്റെ പ്രതികരണം.(Jairam Ramesh Denies Reports Of Mamata Banerjee Joining Congress)
2021-ന് ശേഷം ആദ്യമായാണ് മമത ബാനർജി 10 ജൻപഥിലെത്തി കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പിക്കെതിരെ ‘ഇന്ത്യാ’ മുന്നണിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ നടന്ന ഈ സന്ദർശനം രാഷ്ട്രീയ നിരീക്ഷകരിൽ വലിയ കൗതുകം ഉണർത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ തിരിച്ചടികളും, പാർട്ടിയിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറുന്നതും തൃണമൂൽ കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനിടെ, ബി.ജെ.പി നീക്കങ്ങളെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ളവർ പരസ്യമായി പങ്കുവെച്ചിരുന്നു. എന്നാൽ, വിഷയത്തിൽ മമത ബാനർജിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Story Summary
Congress leader Jairam Ramesh has dismissed reports suggesting that Sonia Gandhi invited Mamata Banerjee to rejoin the Congress, describing their meeting as a friendly, personal interaction. The meeting, which took place amidst speculation about TMC’s potential merger with the Congress amid political challenges in West Bengal, remains a subject of intense political discussion.

