തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതി സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ കേരളത്തിലെ നേതാക്കൾക്ക് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കുള്ളതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.(KC Venugopal should answer for the accused meeting Sonia Gandhi, Minister V Sivankutty on Sabarimala gold theft case)
എഐസിസി ജനറൽ സെക്രട്ടറി അറിയാതെ സ്വർണ്ണ മോഷണക്കേസ് പ്രതികൾക്ക് സോണിയ ഗാന്ധിയെ കാണാൻ കഴിയുമോ എന്ന് മന്ത്രി ചോദിച്ചു. കള്ളനെ കയ്യോടെ പിടിക്കുമ്പോഴുള്ള വിഭ്രാന്തിയാണ് കെ.സി. വേണുഗോപാലിനെന്നും അദ്ദേഹം പരിഹസിച്ചു.
സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി എംപി 2 കോടി രൂപ വാങ്ങിയതിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണം. ഈ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.ഡി. സതീശൻ അടക്കമുള്ളവർ ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എസ്.ഐ.ടി അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ഉറപ്പായതോടെയാണ് കോൺഗ്രസ് കോടതിയെയും അന്വേഷണസംഘത്തെയും വിമർശിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ തള്ളിക്കളഞ്ഞ മന്ത്രി, പിണറായി വിജയന് ഇതുവരെ ഒരു കാര്യത്തിലും പിന്നോട്ട് ഓടേണ്ടി വന്നിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും വ്യക്തമാക്കി. സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങൾ എസ്.ഐ.ടി അന്വേഷിച്ചു കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 110 സീറ്റുകൾ നേടുമെന്ന് പറഞ്ഞാൽ അത് നേടുമെന്നും വി. ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.



