പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഗുണ്ടകളും പൊലീസുകാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. (Thiruvalla Spa Sexual Assault case, Internal Investigation into Goon-Police relation)
സ്പാകളിൽ നിന്ന് ചില പൊലീസുകാർ കൃത്യമായി ‘മാസപ്പടി’ വാങ്ങുന്നുണ്ടെന്നും ചിലർ ഇവിടങ്ങളിലെ നിത്യസന്ദർശകരാണെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയായ ‘മരണം സുബിൻ’ എന്ന സുബിൻ അലക്സാണ്ടറും സംഘവും സ്പാ ഉടമയോട് 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നു.
പണം നൽകാൻ വിസമ്മതിച്ചതോടെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരിയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ക്രൂരമായി ആക്രമിച്ചു.
കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ് എന്നിവരുൾപ്പെടെ മൂന്ന് പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.



