മോസ്കോ: റഷ്യൻ നിയന്ത്രണത്തിലുള്ള ഉക്രെയ്നിലെ സാപ്പോറീഷ്യ ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു (Zaporizhzhia Nuclear Power Plant Drone Attack). ഉക്രെയ്ൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് ആണവനിലയത്തിലെ ട്രാൻസ്പോർട്ട് വിഭാഗം ഡ്രൈവർ കൊല്ലപ്പെട്ടതെന്ന് നിലയത്തിന്റെ റഷ്യൻ മാനേജ്മെന്റ് ടെലിഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
തിങ്കളാഴ്ചയാണ് ആണവനിലയത്തിലെ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. യുദ്ധം തുടങ്ങിയ ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവനിലയങ്ങളിൽ ഒന്നായ സാപ്പോറീഷ്യ പലതവണ ആക്രമണഭീഷണി നേരിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി അറിയിച്ചു. ആണവനിലയങ്ങൾക്ക് നേരെയോ സമീപത്തോ ഉണ്ടാകുന്ന ആക്രമണങ്ങൾ ആണവ സുരക്ഷയെ അപകടത്തിലാക്കുമെന്നും അത്തരം നീക്കങ്ങൾ അനുവദിക്കാനാവില്ലെന്നും ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി വ്യക്തമാക്കി.
ഉക്രെയ്നിലെ ഈ ആണവനിലയം നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്. റഷ്യയും ഉക്രെയ്നും പരസ്പരം ആണവനിലയത്തിന് നേരെ ആക്രമണം നടത്തുന്നുവെന്ന് പലതവണ ആരോപിച്ചിട്ടുണ്ട്. ആണവ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നത് വലിയൊരു ദുരന്തത്തിന് കാരണമായേക്കാമെന്ന ആശങ്ക രാജ്യാന്തര തലത്തിൽ ശക്തമാണ്.
Summary: An employee at the Russian-controlled Zaporizhzhia nuclear power plant in Ukraine was killed in a drone attack on Monday. According to the station’s management, a driver from the transport department died in the strike carried out by the Ukrainian Armed Forces. The IAEA has expressed concern, stating that its team on-site will investigate the incident. IAEA Director General Rafael Mariano Grossi warned that attacks on or near nuclear facilities endanger safety and must cease.

