ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെ എന്ന ചോദ്യം ശക്തമാകുന്നു (Where Is Ayatollah Ali Khamenei). ഖമേനിയുടെ ഓഫീസിന് തൊട്ടടുത്താണ് ആദ്യ സ്ഫോടനങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ആക്രമണം നടക്കുമ്പോൾ അദ്ദേഹം ടെഹ്‌റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.
ഇറാൻ ഭരണകൂടത്തിന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ ലോകത്തിന് തന്നെ വലിയ ഭീഷണിയാണെന്നും 47 വർഷത്തെ ഭീകരഭരണത്തിന് അന്ത്യം കുറിക്കണമെന്നും ട്രംപ് തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയായ ഇറാൻ കേന്ദ്രങ്ങളെ തകർക്കാൻ തങ്ങൾ മുൻകൂർ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും സ്ഥിരീകരിച്ചു. ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇസ്രായേൽ-അമേരിക്ക സഖ്യത്തിന്റെ ‘ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ’ എന്ന സൈനിക നീക്കത്തിന് തിരിച്ചടിയായി ഇറാൻ ഇതിനോടകം തന്നെ നൂറുകണക്കിന് മിസൈലുകൾ ഇസ്രായേലിന് നേരെയും ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെയും പ്രയോഗിച്ചു കഴിഞ്ഞു. ടെഹ്‌റാനിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടതിനാൽ ഖമേനിയുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നില്ല. ഖമേനി കൊല്ലപ്പെട്ടോ അതോ ഒളിവിൽ പോയോ എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾ നടക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഈ സാഹചര്യത്തിൽ ഖമേനിയുടെ നിലപാട് ഇറാന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

