മുസാഫറാബാദ്: പാക് അധീന കശ്മീരിൽ ജനകീയ കൂട്ടായ്മയായ ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ പ്രവർത്തകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. റാവലകോട്ട് നഗരത്തിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിന് മുന്നോടിയായി ഉണ്ടായ സംഘർഷത്തെത്തുടർന്ന് മേഖലയിൽ കർശന നിയന്ത്രണങ്ങളും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി.(Violent Clashes Erupt in Pakistan Occupied Kashmir)
കൊല്ലപ്പെട്ടവരിൽ നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും ഉൾപ്പെടുന്നു. സുരക്ഷാ സേനയുടെ തിരിച്ചടിയിലാണ് ആറ് പ്രതിഷേധക്കാർ മരിച്ചത്. പൂഞ്ച് സെക്ടർ കമ്മീഷണർ സർദാർ വഹീദ് ഖാൻ മരണസംഖ്യ സ്ഥിരീകരിച്ചു. ആശുപത്രി മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിക്കവേ അക്രമികൾ പെട്രോൾ ബോംബുകളും ഓട്ടോമാറ്റിക് റൈഫിളുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടുവെന്ന് അധികൃതർ ആരോപിച്ചു. എന്നാൽ, സർക്കാർ നരനായാട്ടാണ് നടത്തുന്നതെന്ന് ജെഎഎസി നേതൃത്വം തിരിച്ചടിച്ചു.
കടുത്ത വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് വർഷമായി ജെഎഎസി പ്രതിഷേധം നടത്തിവരികയാണ്. ഇതിനിടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കശ്മീരിന് പുറത്തുള്ളവർക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള പാക് ഭരണകൂടത്തിന്റെ നീക്കമാണ് പുതിയ അക്രമങ്ങൾക്ക് തിരികൊളുത്തിയത്. പ്രാദേശിക പ്രാതിനിധ്യം ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു.
സ്ഥിതിഗതികൾ വഷളായതോടെ ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളോട് പ്രദേശം വിട്ടുപോകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Story Summary
A violent clash between the banned Joint Awami Action Committee (JAAC) and security forces in Pakistan-occupied Kashmir has left 11 people dead and over 70 injured. The unrest, fueled by opposition to new seat reservation policies and systemic economic issues, has led to a total shutdown, internet bans, and international travel advisories for the region.

