വാഷിംഗ്ടൺ: എഐ സുരക്ഷയെച്ചൊല്ലി യുഎസ് സർക്കാരും അമേരിക്കൻ കൃത്രിമ ബുദ്ധി കമ്പനിയായ ആന്ത്രോപിക്കും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ, കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നിർത്താൻ എല്ലാ സർക്കാർ ഏജൻസികൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകി (Trump Bans Anthropic AI Pentagon Dispute). സൈനിക ആവശ്യങ്ങൾക്കായി തങ്ങളുടെ എഐ സാങ്കേതികവിദ്യ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന പെന്റഗണിന്റെ അന്ത്യശാസനം ആന്ത്രോപിക് തള്ളിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. “ഞങ്ങൾക്ക് ഇത് വേണ്ട, അവരുമായി ഇനി ബിസിനസ്സ് നടത്തില്ല” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ആന്ത്രോപിക്കിന്റെ എഐ ചാറ്റ്ബോട്ട് ആയ ‘ക്ലോഡ്’, അമേരിക്കക്കാരെ നിരീക്ഷിക്കാനോ പൂർണ്ണമായും സ്വയം നിയന്ത്രിത ആയുധങ്ങളിൽ ഉപയോഗിക്കാനോ പാടില്ലെന്ന ഉറപ്പാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരം നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ദേശീയ സുരക്ഷയെ കമ്പനി അപകടത്തിലാക്കുന്നുവെന്നുമാണ് പെന്റഗണിന്റെ നിലപാട്. ഇതേത്തുടർന്ന് ആന്ത്രോപിക്കിനെ ‘സപ്ലൈ ചെയിൻ റിസ്ക്’ ആയി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. വിദേശ ശത്രുരാജ്യങ്ങളിലെ കമ്പനികൾക്ക് സാധാരണയായി നൽകുന്ന ഈ പദവി ആന്ത്രോപിക്കിന്റെ മറ്റ് ബിസിനസ് പങ്കാളിത്തങ്ങളെയും ദോഷകരമായി ബാധിക്കും.
സർക്കാരിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി അറിയിച്ചു. അതേസമയം, സിലിക്കൺ വാലിയിലെ മറ്റ് എഐ കമ്പനികളായ ഓപ്പൺ എഐ, ഗൂഗിൾ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർ ആന്ത്രോപിക്കിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇലോൺ മസ്ക് സർക്കാരിനെ പിന്തുണയ്ക്കുകയും ആന്ത്രോപിക് പാശ്ചാത്യ സംസ്കാരത്തെ വെറുക്കുന്നുവെന്ന് വിമർശിക്കുകയും ചെയ്തു. നിലവിലുള്ള സാങ്കേതികവിദ്യകൾ മാറ്റാൻ പെന്റഗണിന് ആറുമാസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ട്. ഈ തർക്കം മസ്കിന്റെ എഐ പ്ലാറ്റ്‌ഫോമായ ‘ഗ്രോക്കിന്കൂ’ ടുതൽ സൈനിക കരാറുകൾ ലഭിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
Summary: The Trump administration has banned all U.S. government agencies from using Anthropic’s AI technology after the company refused to allow unrestricted military use of its models.

