ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടെന്നും രാജ്യം ഇപ്പോൾ തുറന്ന യുദ്ധത്തിലാണെന്നും പ്രഖ്യാപിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് അദ്ദേഹം താലിബാനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.(Taliban regime is acting like India’s representative, Khawaja Asif after declaring open war)
2020-ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്ഥാനിൽ സമാധാനം പുലരുമെന്നാണ് ലോകം കരുതിയതെങ്കിലും രാജ്യം ഇപ്പോൾ ഭീകരതയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ആസിഫ് പറഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ ഒരു കോളനിയാക്കി മാറ്റിയിരിക്കുകയാണ്. അവിടെ ലോകമെമ്പാടുമുള്ള ഭീകരരെ ഒന്നിപ്പിച്ച് അയൽരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുകയാണ് താലിബാൻ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുന്ന താലിബാൻ ഭരണകൂടം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താലിബാന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന അയൽക്കാരാണ് തങ്ങളെന്നും തക്കതായ പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുകയാണ്. കാബൂൾ, കാണ്ഡഹാർ, പക്തിയ തുടങ്ങിയ അഫ്ഗാൻ നഗരങ്ങളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തി. പാക് അതിർത്തി സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി വ്യക്തമാക്കി. കാണ്ഡഹാർ, ഹെൽമണ്ട് മേഖലകളിൽ നടത്തിയ തിരിച്ചടിയിൽ 55 പാകിസ്താൻ സൈനികരെ വധിച്ചതായും ചില സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ പാകിസ്താൻ ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല. ഡ്യൂറൻഡ് ലൈനിൽ സംഘർഷം പടരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തികൾ മിക്കവാറും അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഘർഷത്തിന് ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണിത്.

