കേപ് കനാവറൽ: നിയന്ത്രണം വിട്ട് ബഹിരാകാശത്ത് സഞ്ചരിക്കുന്ന സ്‌പേസ് എക്‌സ് റോക്കറ്റിന്റെ മുകൾഭാഗം ചന്ദ്രനിൽ അതിവേഗത്തിൽ പതിക്കാൻ ഒരുങ്ങുന്നു. ചന്ദ്രോപരിതലത്തിൽ വലിയ ഗർത്തം രൂപപ്പെടാനും പൊടിയും പാറക്കഷണങ്ങളും കിലോമീറ്ററുകളോളം ഉയരാനും സാധ്യതയുള്ള ഈ അപൂർവ സംഭവം ശാസ്ത്രലോകം ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്. (SpaceX rocket Moon collision)
2025 ജനുവരി 15-ന് രണ്ട് സ്വകാര്യ ചാന്ദ്രപേടകങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച സ്‌പേസ് എക്‌സ് റോക്കറ്റിന്റെ മുകൾഭാഗമാണ് ഇപ്പോൾ ചന്ദ്രനിലേക്ക് നീങ്ങുന്നത്. മണിക്കൂറിൽ ഏകദേശം 8,700 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഐൻസ്റ്റൈൻ ഗർത്തത്തിന് സമീപം റോക്കറ്റ് പതിക്കുമെന്നാണ് ബഹിരാകാശ നിരീക്ഷണ വിദഗ്ധൻ ബിൽ ഗ്രേയുടെ പ്രവചനം. ശബ്ദവേഗത്തിന്റെ ഏകദേശം ഏഴിരട്ടി വേഗത്തിലാണ് റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങുക.
റോക്കറ്റ് ചന്ദ്രനിൽ പതിപ്പിക്കണമെന്നത് സ്‌പേസ് എക്‌സിന്റെ ഉദ്ദേശ്യമായിരുന്നില്ല. റോക്കറ്റിന്റെ മുകൾഭാഗത്തെ സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് മാറ്റിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് ബഹിരാകാശ വിദഗ്ധരുടെ വിലയിരുത്തൽ. മനുഷ്യനിർമിതമായ പ്രവർത്തനരഹിത റോക്കറ്റ് അബദ്ധത്തിൽ ചന്ദ്രനിൽ പതിക്കുന്ന രണ്ടാമത്തെ സംഭവമായിരിക്കും ഇത്. 2022-ൽ ഒരു ചൈനീസ് റോക്കറ്റിന്റെ ഭാഗം ചന്ദ്രന്റെ മറുവശത്ത് രണ്ട് ഗർത്തങ്ങൾ സൃഷ്ടിച്ചിരുന്നു.
ഏകദേശം 12 മീറ്റർ നീളവും 4,500 കിലോഗ്രാം ഭാരവുമുള്ള റോക്കറ്റ് ഭാഗം ചന്ദ്രനിൽ പതിക്കുമ്പോൾ മൂന്ന് ടൺ ടി.എൻ.ടി. സ്ഫോടകവസ്തുവിന് തുല്യമായ ഊർജം പുറത്തുവരുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 27 മീറ്റർ വീതിയും അഞ്ച് മീറ്റർ ആഴവുമുള്ള ഗർത്തം രൂപപ്പെടാൻ സാധ്യതയുണ്ട്. ഭൂമിയിൽ നിന്ന് ഈ ഗർത്തം കാണാൻ കഴിയില്ലെങ്കിലും ചന്ദ്രനെ നിരീക്ഷിക്കുന്ന ബഹിരാകാശ പേടകങ്ങൾക്ക് ഇത് രേഖപ്പെടുത്താനാകും. ഇടിയുടെ സമയത്ത് ഉണ്ടാകുന്ന പ്രകാശം ഒരു സെക്കൻഡിൽ താഴെ മാത്രമേ നിലനിൽക്കൂ. അതിനാൽ അത് ഭൂമിയിൽ നിന്ന് കാണാൻ സാധ്യത കുറവാണ്. എന്നാൽ ചന്ദ്രന്റെ കുറഞ്ഞ ഗുരുത്വാകർഷണവും അന്തരീക്ഷമില്ലാത്ത സാഹചര്യവും കാരണം പൊടിയും പാറക്കഷണങ്ങളും കിലോമീറ്ററുകളോളം ഉയരുകയും ദൂരദർശിനികളിലൂടെ നിരവധി മിനിറ്റുകൾ നിരീക്ഷിക്കാൻ കഴിയുകയും ചെയ്തേക്കും.
നാസയുടെ ലൂണർ റിക്കണൈസൻസ് ഓർബിറ്ററും ദക്ഷിണ കൊറിയയുടെ ദനുരി ചാന്ദ്ര ഓർബിറ്ററും ഇടിയുടെ സ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തും. റോക്കറ്റ് പതിക്കുന്നതിന് ഏതാനും മിനിറ്റുകൾ മുൻപ് ദനുരി പേടകം അതിന് സമീപത്തുകൂടി കടന്നുപോകുമെന്നാണ് റിപ്പോർട്ട്. മനുഷ്യനിർമിത വസ്തുക്കൾ ചന്ദ്രനിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പഠിക്കാൻ ഈ സംഭവം സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ഭാവിയിൽ ചന്ദ്രനിൽ മനുഷ്യവാസ കേന്ദ്രങ്ങളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ബഹിരാകാശ മാലിന്യങ്ങളുടെ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ സംഭവം ശ്രദ്ധ ക്ഷണിക്കുന്നു. നിലവിലെ ഇടിച്ചിറക്കം അപകടകരമല്ലെങ്കിലും, ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യമുണ്ടാകുന്ന കാലത്ത് സമാന സംഭവങ്ങൾ ഗുരുതര ഭീഷണിയാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
Summary: A drifting SpaceX rocket upper stage is expected to crash into the Moon at nearly 8,700 kmph, creating a new crater and ejecting a large plume of lunar dust and debris. Scientists plan to observe the rare event to better understand impact hazards and the growing challenge of managing space debris.


