Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala
HomeWorldട്രംപിൻ്റെ അത്താഴ വിരുന്നിലെ വെടിവയ്പ്പ്: പ്രതിയെ കീഴ്‌പ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്, അക്രമി...

ട്രംപിൻ്റെ അത്താഴ വിരുന്നിലെ വെടിവയ്പ്പ്: പ്രതിയെ കീഴ്‌പ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്, അക്രമി കോൾ തോമസ് അലൻ, കൈവശം നിരവധി ആയുധങ്ങളെന്ന് ട്രംപ് | Trump

🎙️ Latest Podcast

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിയുതിർത്ത പ്രതിയുടെ ചിത്രങ്ങൾ പുറത്തുവന്നു. ഹോട്ടൽ പരിസരത്ത് വെച്ച് സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ നിലത്ത് കിടത്തി കീഴ്‌പ്പെടുത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണം നടത്തിയത് കോൾ തോമസ് അലൻ എന്നയാളാണ്.(Shooting at Trump’s dinner event, Footage of suspect being subdued released)

പിടികൂടുമ്പോൾ പ്രതി നഗ്നനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പത്രങ്ങൾ കൊണ്ട് ശരീരം മറച്ച നിലയിലുള്ള ചിത്രങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. വെടിവെപ്പിന് പിന്നാലെ വൻ പോലീസ് സന്നാഹവും ആംബുലൻസുകളും വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിലേക്ക് കുതിച്ചെത്തി. പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

വെടിയൊച്ച കേട്ട് സെക്കൻഡുകൾക്കുള്ളിൽ തന്നെ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്. വെടിയൊച്ച കേട്ട ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെയും മെലാനിയ ട്രംപിനെയും വേദിയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. താൻ സുരക്ഷിതനാണെന്നും അക്രമിയെ പിടികൂടിയെന്നും ട്രംപ് പിന്നീട് സ്ഥിരീകരിച്ചു. അപ്രതീക്ഷിതമായ ആക്രമണമുണ്ടായെങ്കിലും ചടങ്ങിൽ പങ്കെടുത്ത ആർക്കും വെടിവെപ്പിൽ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

താൻ പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സംഭവത്തിന് തൊട്ടുപിന്നാലെ ട്രംപ് കുറിച്ച വാക്കുകൾ ഇങ്ങനെ: “ഡിസിയിൽ ഇതൊരു സംഭവബഹുലമായ വൈകുന്നേരമായിരുന്നു. സീക്രട്ട് സർവീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അവർ വേഗത്തിലും ധീരമായും നീങ്ങി. വെടിവെപ്പ് നടത്തിയ ആളെ പിടികൂടിയിട്ടുണ്ട്. ‘ഷോ തുടരട്ടെ’ എന്ന് ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കായി കാക്കുന്നു. ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കൽ കൂടി ചെയ്യേണ്ടി വരും.”

സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് പരിസരം വിട്ടുപോകാൻ നിയമപാലകർ ആവശ്യപ്പെട്ടതായി ട്രംപ് പിന്നീട് അറിയിച്ചു. പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മറ്റ് കാബിനറ്റ് അംഗങ്ങൾ എന്നിവർ സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രതിയുടെ ആദ്യ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ ഉടൻ വാർത്താസമ്മേളനം നടത്തുമെന്നും മുടങ്ങിയ പരിപാടി 30 ദിവസത്തിനുള്ളിൽ വീണ്ടും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ വാർഷിക വിരുന്നിനിടെയാണ് ആക്രമണമുണ്ടായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.