ട്രിപോളി: ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള വിവരങ്ങൾ.(Saif al-Islam Gaddafi reportedly shot dead)
അൾജീരിയൻ അതിർത്തിയോട് ചേർന്നുള്ള സിൻറ്റാൻ നഗരത്തിലെ വീട്ടിൽ വെച്ച് ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്ന് സെയ്ഫിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നാലംഗ കമാൻഡോ സംഘമാണ് ആക്രമണം നടത്തിയത്. എന്നാൽ ആക്രമണത്തിന് പിന്നിൽ ഏത് ഗ്രൂപ്പാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ലിബിയൻ സർക്കാരോ മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളോ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
2011-ൽ മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെട്ടതിന് ശേഷം ഏറെക്കാലം ഒളിവിൽ കഴിഞ്ഞ സെയ്ഫ് അൽ ഇസ്ലാം, പിന്നീട് സായുധ സംഘങ്ങളുടെ തടവിലായിരുന്നു. വർഷങ്ങൾ നീണ്ട അജ്ഞാതവാസത്തിന് ശേഷം 2021-ൽ ലിബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചുകൊണ്ട് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു.

