കയ്റോ: സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയുടെ മരണം ലിബിയൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളുമാണ് മരണവിവരം സ്ഥിരീകരിച്ചത്.(Saif al-Islam Gaddafi has been killed in an attack carried out by four assailants)
സിൻടാനിലെ വസതിയിൽ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇവർ ആദ്യം വീടിന്റെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കി. വീടിന്റെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്ന സെയ്ഫിന് നേരെ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ഗദ്ദാഫിയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന സെയ്ഫ് അൽ ഇസ്‌ലാം ലിബിയൻ ഭരണകൂടത്തിന്റെ വിദേശനയങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. ട്രിപ്പോളിയിലെ അൽ ഫത്തേ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം, വിയന്നയിൽ നിന്ന് എം.ബി.എയും പ്രശസ്തമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പി.എച്ച്.ഡിയും നേടിയിരുന്നു.
2000-ന്റെ തുടക്കത്തിൽ ലിബിയയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ഗദ്ദാഫി ചാരിറ്റബിൾ ഫൗണ്ടേഷന്റെ തലവനായും പ്രവർത്തിച്ചിരുന്നു. 2011-ൽ ഗദ്ദാഫി ഭരണകൂടം തകർന്നതിന് ശേഷം വിപ്ലവകാരികളുടെ പിടിയിലായ അദ്ദേഹം കുറച്ചുകാലം തടവിലായിരുന്നു. പിന്നീട് മോചിതനായെങ്കിലും സിൻടാനിൽ രഹസ്യജീവിതം നയിക്കുകയായിരുന്നു.



