മോസ്‌കോ: കീവിൽ വരും ദിവസങ്ങളിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാർ എന്നിവരോട് എത്രയും വേഗം നഗരം വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു.(Russia Ukraine War, Russia Warns Foreigners Leave Kyiv Ukraine Facing Massive Missile Drone Strikes)
റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്‌നിലെ ലുഹാൻസ്‌ക് മേഖലയിലുള്ള ഒരു വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ യുക്രൈൻ ബോധപൂർവം ഡ്രോൺ ആക്രമണം നടത്തിയെന്നും ഇതിൽ 21 പേർ കൊല്ലപ്പെട്ടെന്നും റഷ്യ ആരോപിക്കുന്നു. ഈ ആക്രമണത്തിന് പകരമായാണ് കീവിന് നേരെ വ്യവസ്ഥാപിതമായ ശക്തമായ തിരിച്ചടിക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ഉത്തരവിട്ടത്. എന്നാൽ തങ്ങൾ തകർത്തത് റഷ്യയുടെ പ്രമുഖ ഡ്രോൺ കമാൻഡ് യൂണിറ്റിനെ മാത്രമാണെന്നാണ് യുക്രൈൻ സൈന്യത്തിന്റെ വാദം.
കീവിലെ യുക്രെയ്ൻ സൈനിക-വ്യവസായ സമുച്ചയങ്ങൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടായിരിക്കും റഷ്യയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ ശബ്ദത്തേക്കാൾ 10 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന, ആണവായുധം വഹിക്കാൻ ശേഷിയുള്ള ‘ഒരെഷ്‌നിക്’ ഹൈപ്പർസോണിക് മിസൈൽ റഷ്യ യുക്രൈന് നേരെ പ്രയോഗിച്ചിരുന്നു. നാല് വർഷത്തോളമായി തുടരുന്ന യുദ്ധത്തിൽ ഇത് മൂന്നാം തവണയാണ് റഷ്യ ഈ അത്യാധുനിക മിസൈൽ ഉപയോഗിക്കുന്നത്. അതേസമയം റഷ്യയുടേത് വെറും ബ്ലാക്ക്മെയിലിംഗ് തന്ത്രം മാത്രമാണെന്നും അന്താരാഷ്ട്ര സമൂഹം ഇതിന് വഴങ്ങരുതെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. റഷ്യയുടെ അടിയന്തര മുന്നറിയിപ്പ് പുറത്തുവന്നതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കീവിലെ തങ്ങളുടെ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Story Summary
Russia has issued an urgent warning to foreign nationals and diplomats to evacuate Kyiv immediately, predicting massive missile and drone strikes. The retaliation order by Vladimir Putin follows a Ukrainian drone attack on a student hostel in Russian-controlled Luhansk, which reportedly killed 21 people.

