ബാങ്കോക്ക്: തായ്‌ലൻഡ് രാജാവ് മഹാ വജിറലോങ്‌കോണിന്റെ മൂത്ത മകൾ രാജകുമാരി ബജ്രാകിത്തിയാഭ നരേന്ദ്ര ദേബ്യാവതി (47) അന്തരിച്ചു (Princess Bajrakitiyabh Passes Away). നാല് വർഷത്തോളമായി അസുഖബാധിതയായി ചികിത്സയിലായിരുന്ന രാജകുമാരി വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചതെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. 2022 ഡിസംബറിൽ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് അബോധാവസ്ഥയിലായ രാജകുമാരിയെ പിന്നീട് ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആന്തരിക അണുബാധ, രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ, രക്തം കട്ടപിടിക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആരോഗ്യനില വഷളായതാണ് മരണത്തിന് കാരണമായത്.
തായ്‌ലൻഡിലെ പൊതുജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ‘പ്രിൻസസ് പാ’ എന്നറിയപ്പെട്ടിരുന്ന ബജ്രാകിത്തിയാഭ. നിയമരംഗത്ത് മികച്ച വിദ്യാഭ്യാസം നേടിയ അവർ അറ്റോർണി ജനറലിന്റെ ഓഫീസിൽ ഉൾപ്പെടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജയിലിലെത്തുന്ന സ്ത്രീകൾക്കും ഗർഭിണികളായ തടവുകാർക്കും വേണ്ടി അവർ ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 2012 മുതൽ 2014 വരെ ഓസ്ട്രിയ, സ്ലോവേനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലേക്ക് തായ്‌ലൻഡിന്റെ അംബാസഡറായും അവർ പ്രവർത്തിച്ചു. 2021-ൽ കരസേനയിൽ ജനറൽ പദവിയിൽ ചുമതലയേൽക്കുകയും റോയൽ സെക്യൂരിറ്റി കമാൻഡിൽ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
തായ് ഭരണഘടനയനുസരിച്ച് സിംഹാസനത്തിന് അവകാശമുള്ള രാജകുമാരിയുടെ വിയോഗം തായ്‌ലൻഡിന് വലിയൊരു നഷ്ടമാണ്. രാജകുമാരിയുടെ അന്ത്യകർമ്മങ്ങൾക്കായി രാജകീയ ഔദ്യോഗിക ചടങ്ങുകൾ കൊട്ടാരം ക്രമീകരിച്ചിട്ടുണ്ട്. രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നാണ് സൂചന.
Summary: Princess Bajrakitiyabha, the eldest daughter of Thai King Maha Vajiralongkorn, has passed away at the age of 47 after nearly four years in a coma following a heart condition and subsequent multi-organ complications. Known for her dedication to the rule of law and her charitable work supporting female inmates, the princess was a prominent public figure and was officially in line for the throne.

