വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, വെസ്റ്റ് വെർജീനിയ രൂപതയുടെ പുതിയ ബിഷപ്പായി മുൻ അഭയാർത്ഥിയെ നിയമിച്ച് പോപ്പ് ലിയോ പതിനാലാമൻ. വാഷിംഗ്ടണിലെ സഹായ ബിഷപ്പായ 56-കാരൻ എവേലിയോ മെൻജിവർ-അയാലയെയാണ് പോപ്പ് പുതിയ ദൗത്യം ഏൽപ്പിച്ചത്.(Pope Leo Names Former Undocumented Migrant As US Bishop)
എൽ സാൽവഡോറിൽ ജനിച്ച മെൻജിവർ-അയാല, 1990-ലാണ് അഭയാർത്ഥിയായി അമേരിക്കയിലെത്തിയത്. ദാരിദ്ര്യവും ആഭ്യന്തര യുദ്ധവും കാരണം സ്വന്തം രാജ്യം വിടേണ്ടി വന്ന അദ്ദേഹം, മെക്സിക്കോയിൽ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാണ് അതിർത്തി കടന്നതെന്ന് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. 2004-ൽ വൈദികനായി അഭിഷിക്തനായ അദ്ദേഹം 2023-ലാണ് ബിഷപ്പ് പദവിയിലെത്തിയത്.
കുടിയേറ്റ നയങ്ങളിലും ഇറാൻ യുദ്ധത്തിന്റെ കാര്യത്തിലും ട്രംപ് ഭരണകൂടത്തെ പോപ്പ് ലിയോ രൂക്ഷമായി വിമർശിച്ചിരുന്നു. ഇറാനെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി “അംഗീകരിക്കാനാവില്ലെന്ന്” പോപ്പ് പ്രസ്താവിച്ചു. സമാധാനത്തിനായി പ്രവർത്തിക്കാൻ ജനങ്ങൾ ജനപ്രതിനിധികളോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പോപ്പിന്റെ നിലപാടിനെ ട്രംപ് പരിഹസിച്ചു. പോപ്പ് “കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലനാണെന്നും” വിദേശനയത്തിൽ ഒട്ടും അറിവില്ലാത്തയാളാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ തിരിച്ചടിച്ചു. അമേരിക്കയിൽ കുടിയേറ്റക്കാരോട് കാണിക്കുന്ന സമീപനം “അങ്ങേയറ്റം അനാദരവാണെന്ന്” പോപ്പ് ലിയോ പതിനാലാമൻ പറഞ്ഞു. മനുഷ്യരോട് മാന്യമായി പെരുമാറാനുള്ള വഴികളാണ് രാജ്യം തേടേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടിയേറ്റ വിരുദ്ധ നയങ്ങൾ ശക്തമാക്കുന്ന ട്രംപിനുള്ള മറുപടി കൂടിയാണ് ഈ പുതിയ നിയമനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

