അമേരിക്കയിലെയും ഇന്ത്യയിലെയും മരുന്നുകളുടെ വിലയിലുള്ള അന്തരത്തെക്കുറിച്ച് ഒരു അമേരിക്കൻ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ലിസ് എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലാണ് ഈ ഞെട്ടിക്കുന്ന വ്യത്യാസം തുറന്നുകാട്ടിയത്. അമേരിക്കയിൽ 900 ഡോളർ (ഏകദേശം 85,000 രൂപ) വിലയുള്ള ഒരു മരുന്ന് ഇന്ത്യയിൽ വെറും 35 രൂപയ്ക്ക് (ഏകദേശം 30 സെന്റ്) ലഭിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. (Medicine Price Comparison)
തന്റെ അമ്മായിക്ക് രക്താർബുദ ചികിത്സയ്ക്കായി കഴിക്കേണ്ടി വരുന്ന ‘റെവ്ലിമിഡ്’ എന്ന മരുന്നിന്റെ ഉദാഹരണമാണ് ലിസ് എടുത്തുപറയുന്നത്. അമേരിക്കയിൽ ഈ മരുന്നിന്റെ ഒരു ഗുളികയ്ക്ക് 900 ഡോളർ വില വരുമ്പോൾ, ഇന്ത്യയിൽ ഇതിന്റെ ജനറിക് പതിപ്പ് 35 മുതൽ 300 രൂപ വരെ നിരക്കിൽ ലഭ്യമാണ്. അമേരിക്കയിലെ ആരോഗ്യസംവിധാനം സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും, ഇന്ത്യയിൽ ചികിത്സയും മരുന്നുകളും സാധാരണക്കാർക്ക് വളരെ താങ്ങാനാവുന്നതാണെന്നും ലിസ് വീഡിയോയിൽ പറയുന്നു.
ഏഴ് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്. അമേരിക്കയിലെ മരുന്നുകളുടെ ഉയർന്ന വിലയെ വിമർശിച്ചുകൊണ്ട് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും വിദേശരാജ്യങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നതിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. കഴിഞ്ഞ മാസം വിക്ടോറിയ എന്ന മറ്റൊരു അമേരിക്കൻ യുവതിയും സമാനമായ അനുഭവം പങ്കുവെച്ചിരുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനെ തുടർന്ന് 1,000 ഡോളർ വിലയുള്ള മരുന്ന് ഇന്ത്യയിൽ നിന്ന് 25 ഡോളറിന് വാങ്ങിയ അനുഭവം ഇവർ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

