മനില: ഫിലിപ്പീൻസിലെ തലസ്ഥാനമായ മനിലയ്ക്ക് വടക്കുള്ള ആഞ്ചലസ് നഗരത്തിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെടുകയും 17 പേരെ കാണാതാവുകയും ചെയ്തു (Philippines Building Collapse). തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രണ്ട് പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തുവെങ്കിലും ഒരാൾ പിന്നീട് മരണപ്പെടുകയും മറ്റൊരാൾക്ക് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്ന് ബ്യൂറോ ഓഫ് ഫയർ പ്രൊട്ടക്ഷൻ അധികൃതർ വ്യക്തമാക്കി. അപകടസമയത്ത് എഴുപതോളം തൊഴിലാളികൾ സൈറ്റിൽ ഉണ്ടായിരുന്നിരിക്കാം എന്നാണ് കരുതപ്പെടുന്നത്. എന്നാൽ വാരാന്ത്യ അവധിയായതിനാൽ ഭൂരിഭാഗം പേരും വീട്ടിലേക്ക് മടങ്ങിയിരുന്നത് വലിയൊരു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. നിലവിൽ കാണാതായവരിൽ ഭൂരിഭാഗവും ഡ്യൂട്ടിയിലുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളാണ്.
അപകടസ്ഥലത്ത് അത്യാധുനിക തെർമൽ സ്കാനറുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ശ്വാസചലനത്തിന്റെയും ഹൃദയമിടിപ്പിന്റെയും സൂചനകൾ ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം അതീവ ജാഗ്രതയോടെ പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിലെ ചെറിയ ചലനങ്ങൾ പോലും അടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവന് ഭീഷണിയാകുമെന്നതിനാലും രക്ഷാപ്രവർത്തകരുടെ സുരക്ഷ മുൻനിർത്തിയും യന്ത്രങ്ങൾ ഒഴിവാക്കി പൂർണ്ണമായും മനുഷ്യവിഭവ ശേഷി ഉപയോഗിച്ചാണ് ഇപ്പോൾ മണ്ണ് നീക്കുന്നത്. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ലെന്നും നിർമ്മാണ കമ്പനിയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതരെന്ന് ആഞ്ചലസ് സിറ്റി മേയർ കാർമെലോ ലാസാറ്റിൻ അറിയിച്ചു. അതേസമയം രക്ഷാപ്രവർത്തനത്തിന്റെ വേഗത കുറവാണെന്ന് ആരോപിച്ച് അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആശങ്കയും പ്രതിഷേധവും പങ്കുവെക്കുന്നുണ്ട്.
Summary: A multi-story building under construction collapsed in Angeles City, Philippines, leaving three people dead and 17 others missing. Rescue operations are being conducted manually with extreme caution after thermal scans detected signs of breathing and heartbeats beneath the debris. Authorities are currently investigating the cause of the collapse and attempting to locate the building’s owner for further clarity.

