ലാഹോർ: അതിർത്തിയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണം നടത്തി പാകിസ്ഥാൻ. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലാണ് പാക് വ്യോമസേന ആക്രമണം നടത്തിയത്. അതിർത്തിയിൽ താലിബാൻ നടത്തുന്ന പ്രകോപനങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.(Pakistan airstrikes in Afghanistan, 133 Taliban fighters claimed to have been killed)
പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 133 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാൻ ഔദ്യോഗികമായി അവകാശപ്പെടുന്നത്. താലിബാന്റെ ആയുധപ്പുരകളും പ്രധാന താവളങ്ങളും തകർത്തതായും അവർ അറിയിച്ചു.
പാകിസ്ഥാന്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകിയതായി താലിബാൻ വക്താവ് അറിയിച്ചു. ആക്രമണത്തിനെത്തിയ ഒരു പാക് യുദ്ധവിമാനം തങ്ങൾ വെടിവെച്ചിട്ടതായി താലിബാൻ അവകാശപ്പെട്ടു. അതിർത്തിയിലെ നിരവധി പാക് സൈനിക പോസ്റ്റുകൾ താലിബാൻ സൈന്യം തകർത്തതായും വക്താവ് കൂട്ടിച്ചേർത്തു.

