കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പ്രത്യാക്രമണം കടുപ്പിച്ച് താലിബാൻ. സാധാരണ സൈനിക നീക്കങ്ങൾക്ക് പുറമെ, സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച വസ്ത്രങ്ങളും കാർ ബോംബുകളുമായി താലിബാന്റെ പ്രത്യേക ചാവേർപ്പട സജ്ജമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഫ്ഗാൻ വാർത്താ ഏജൻസി ആണ് താലിബാൻ ചാവേറുകളുടെ ചിത്രം പുറത്തുവിട്ടത്.(Pak-Afghan war intensifies, Taliban prepares suicide bomber squad)
പാക് അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ വിവിധ മേഖലകളിൽ താലിബാൻ സൈനികനീക്കം ശക്തമാക്കിയിട്ടുണ്ട്. പക്തിയ, പക്തിക, ഖോസ്ത് തുടങ്ങിയ അതിർത്തി പ്രവിശ്യകളിൽ പാകിസ്താനെതിരെ അതിതീവ്രമായ പ്രത്യാക്രമണമാണ് താലിബാൻ നടത്തുന്നത്.
അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. കാബൂൾ, കാണ്ഡഹാർ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സ്ഫോടനത്തെത്തുടർന്ന് പുകയും തീയും ഉയർന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അഫ്ഗാനിസ്ഥാൻ നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്കുള്ള തക്കതായ തിരിച്ചടിയാണ് നിലവിലെ വ്യോമാക്രമണമെന്ന് പാക് സർക്കാർ വക്താവ് മുഷറഫ് സൈദി പ്രതികരിച്ചു. താലിബാന്റെ ആസ്ഥാനമന്ദിരങ്ങൾക്ക് നേരെയും അതിർത്തിയിലെ സൈനിക പോസ്റ്റുകൾക്ക് നേരെയും കരയാക്രമണം നടത്തിയതായി പാകിസ്താൻ അവകാശപ്പെട്ടു.
സംഘർഷം മുറുകുന്നതിനിടെ, താലിബാൻ സൈനികർ ചില പോസ്റ്റുകളിൽ സമാധാനത്തിനായി വെള്ളക്കൊടി വീശിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് തള്ളിക്കളഞ്ഞ താലിബാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത്, അതിർത്തിയിൽ പ്രതിരോധം തുടരുകയാണെന്ന് വ്യക്തമാക്കി. താലിബാൻ വക്താവ് സബീഹുള്ള മുജാഹിദും പാക് ആക്രമണത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

