കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിലെ റോൾപ്പ ജില്ലയിൽ യാത്രാ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു (Nepal Jeep Accident). വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് ഏകദേശം 700 മീറ്റർ ആഴത്തിലുള്ള ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു.
ഇടുങ്ങിയ മലയോര പാതയിലൂടെ സഞ്ചരിക്കവെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന 17 പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടം നടന്നത് ഉൾപ്രദേശത്തായതിനാലും ഭൂപ്രകൃതിയുടെ പ്രത്യേകതയാലും തുടക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരുന്നു.
ഇതേതുടർന്ന്, ലുംബിനി പ്രവിശ്യ പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകർ ഉച്ചകഴിഞ്ഞാണ് അപകടസ്ഥലത്ത് എത്തിയത്. മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികളും തിരിച്ചറിയൽ പ്രക്രിയയും നടന്നു വരികയാണ്.
റോഡിന്റെ മോശം അവസ്ഥയോ വാഹനത്തിന്റെ യാന്ത്രിക തകരാറോ അപകടത്തിലേക്ക് നയിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ, വാഹനത്തിൽ പരിധിയിൽ കൂടുതൽ ആളുകൾ കയറിയിരുന്നോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്. നേപ്പാളിലെ ദുർഘടമായ മലയോര മേഖലകളിൽ വാഹനാപകടങ്ങൾ പതിവാകുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
Story Summary: At least 17 people were killed after a passenger jeep plunged 700 meters into a gorge in Nepal’s Rolpa district. The accident occurred on a narrow mountain road on Thursday. Local authorities are investigating whether mechanical failure, road conditions, or overcrowding caused the tragedy.

