ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) എന്ന സൈനിക നീക്കത്തിൽ കിഴക്കൻ ടെഹ്‌റാനിലെ നർമക് (Narmak) പ്രദേശം ലക്ഷ്യം വെച്ചതായി റിപ്പോർട്ട് (Mahmoud Ahmadinejad House Attacked Tehran). മുൻ ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിന്റെ വസതി ഈ മേഖലയിലാണെന്നും അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം നടന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. സ്ഫോടനത്തിന് പിന്നാലെ നർമകിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അഹമ്മദി നെജാദിന്റെ ആരോഗ്യനിലയെക്കുറിച്ചോ വസതിക്ക് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലകളായ ഇന്റലിജൻസ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആണവോർജ്ജ ഏജൻസി എന്നിവയ്ക്ക് പുറമെയാണ് നർമകിലും ആക്രമണം നടന്നത്. നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കാനും പ്രക്ഷോഭകാരികളെ നേരിടാനും ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ബസീജ് (Basij) സൈന്യം ഇന്ന് രാത്രി മുതൽ തെരുവുകളിൽ പട്രോളിംഗ് ആരംഭിക്കുമെന്ന് ഫാർസ് (Fars) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സിവിലിയൻമാരോട് വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ബെഞ്ചമിൻ നെതന്യാഹുവിന്റെയും ആഹ്വാനത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ബസീജ് സൈന്യത്തെ വിന്യസിക്കുന്നത്. പടിഞ്ഞാറൻ ഇറാനിലെ മിസൈൽ താവളങ്ങൾക്ക് നേരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നതിനാൽ വരും മണിക്കൂറുകൾ നിർണ്ണായകമാണ്. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

