പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള ബന്ധം മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെ, വൻ പ്രഹരശേഷിയുള്ള ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. കിം ജോങ് ഉന്നും മകൾ കിം ജൂ എയ്‌യും നേരിട്ടെത്തിയാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ സിൻപോയിൽ നിന്നാണ് ഈസ്റ്റ് സീ ലക്ഷ്യമാക്കി മിസൈലുകൾ വിക്ഷേപിച്ചത്.(Kim Jong Un tests sophisticated cluster bomb missiles, South Korea calls it a complete provocation )
ഉപരിതലത്തിൽ നിന്നും തൊടുക്കാവുന്ന ‘ഹ്വാസോങ്‌പോ-11 റാ’ എന്ന മിസൈലുകളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഒരേസമയം ഒന്നിലധികം ബോംബുകൾ ചിതറിത്തെറിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് നിശ്ചിത പരിധിയിലുള്ള വലിയൊരു മേഖലയെ പൂർണ്ണമായും തകർക്കാൻ സാധിക്കും.
136 കിലോമീറ്റർ അകലെയുള്ള ദ്വീപിനെ ലക്ഷ്യമാക്കി ഒരേസമയം അഞ്ച് മിസൈലുകൾ തൊടുത്തുവിട്ടതായും അവ കൃത്യമായി ലക്ഷ്യം കണ്ടതായും ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയുടെ ഈ മിസൈൽ നവീകരണത്തിന് പിന്നിൽ റഷ്യയുടെ ശക്തമായ പിന്തുണയുള്ളതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ഉത്തര കൊറിയയുടെ നീക്കം തികഞ്ഞ പ്രകോപനമാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് വിശേഷിപ്പിച്ചു. പരീക്ഷണത്തിന് പിന്നാലെ അദ്ദേഹം അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തു.

