ലോസ് ആഞ്ചലസ്: ഇറാൻ സർക്കാരിന് വേണ്ടി അന്താരാഷ്ട്ര ആയുധ ഇടപാടുകൾക്ക് ഇടനില നിന്നെന്ന കുറ്റത്തിന് യുഎസിൽ സ്ഥിരതാമസമാക്കിയ ഷമീം മാഫി പിടിയിലായി. ശനിയാഴ്ച രാത്രി ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ട് ചെയ്തു. സുഡാനിലെ ആഭ്യന്തര യുദ്ധത്തിനായി ആയുധങ്ങൾ എത്തിച്ചു നൽകുന്നതിന് ഇവർ നേതൃത്വം നൽകിയതായാണ് ആരോപണം.(Iranian Woman Charged With Moving Arms Worth Millions For Tehran)
നിയമപരമായ അനുമതിയില്ലാതെ ആയുധ ഇടപാടുകൾ നടത്തിയതിനാണ് ഷമീം മാഫിക്കെതിരെ കാലിഫോർണിയയിലെ യുഎസ് അറ്റോർണി ഓഫീസ് കേസെടുത്തിരിക്കുന്നത്. ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അത്യാധുനിക ‘മൊഹാജർ-6’ യുദ്ധ ഡ്രോണുകൾ സുഡാനിലെത്തിക്കാൻ 70 ദശലക്ഷം ഡോളറിന്റെ (ഏകദേശം 580 കോടി രൂപ) കരാറാണ് ഇവർ മുഖേന നടന്നത്. 55,000 ബോംബ് ഫ്യൂസുകളും വെടിക്കോപ്പുകളും സുഡാൻ പ്രതിരോധ മന്ത്രാലയത്തിന് ഇവർ കൈമാറിയതായും പ്രോസിക്യൂട്ടർമാർ കണ്ടെത്തി.
ഒമാനിൽ രജിസ്റ്റർ ചെയ്ത ബിനാമി കമ്പനി വഴിയാണ് 2025 വരെ ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. 2013-ൽ ഇറാൻ വിട്ട ഷമീം 2016-ലാണ് യുഎസിൽ ഗ്രീൻ കാർഡ് ലഭിച്ച് സ്ഥിരതാമസമാക്കിയത്. എന്നാൽ 2022 ഡിസംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഇവർ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗമായ ‘മിനിസ്ട്രി ഓഫ് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി’യുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ വ്യക്തമാക്കുന്നു.
പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ 2020-ൽ ഇറാൻ സർക്കാർ പിടിച്ചെടുത്തിരുന്നു. ഈ സ്വത്തുക്കൾ തിരിച്ചുപിടിക്കാനായി യുഎസിൽ ഒരു ബിസിനസ് സ്ഥാപനം തുടങ്ങാൻ ഇറാൻ ഇന്റലിജൻസ് നിർദ്ദേശിക്കുകയും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്തതായാണ് പ്രോസിക്യൂഷൻ ആരോപണം. താൻ ഇറാനേക്കാൾ പുറത്തുനിൽക്കുന്നതാണ് ഭരണകൂടത്തിന് കൂടുതൽ ഗുണകരമെന്ന് ഷമീം ഇറാൻ ഏജന്റുമാരോട് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

