തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാൻ (Hormuz Strait Attack). തങ്ങളുടെ സൈനിക ബോട്ടുകൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന അമേരിക്കയുടെ വാദം തള്ളിയ ഇറാൻ, യാത്രാ ബോട്ടുകളെയാണ് യുഎസ് ലക്ഷ്യം വെച്ചതെന്ന് ആരോപിച്ചു. ഒമാൻ തീരത്തെ ഖസബിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്ന രണ്ട് ബോട്ടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആറ് സൈനിക ബോട്ടുകൾ തകർത്തുവെന്നാണ് യുഎസ് അഡ്മിറൽ ബ്രാഡ് കൂപ്പർ അവകാശപ്പെട്ടിരുന്നത്. എന്നാൽ കൊല്ലപ്പെട്ടവർ സാധാരണക്കാരാണെന്നും ഇതിന് അമേരിക്ക മറുപടി പറയണമെന്നും ഇറാൻ സൈനിക കമാൻഡർ വ്യക്തമാക്കി. ഇറാൻ നാവികസേനയുടെ കരുത്തിനെക്കുറിച്ചുള്ള ഭയമാണ് യുഎസ് സൈന്യത്തിന്റെ ഈ പരിഭ്രാന്തിക്ക് പിന്നിലെന്ന് ഇറാൻ സൈനിക വക്താവ് പരിഹസിച്ചു.
ഹുർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാൻ യുഎസ് സൈന്യം ആവിഷ്കരിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന ദൗത്യമാണ് മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനുള്ള പ്രതിരോധ നടപടിയാണിതെന്നാണ് വാഷിങ്ടന്റെ നിലപാട്. അപ്പാച്ചെ, സീ ഹോക്ക് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് ഇറാൻ ബോട്ടുകളെ തുരത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
ചരക്കുകപ്പലുകളെ തടയാൻ ശ്രമിച്ച ഇറാൻ ബോട്ടുകളെയാണ് തകർത്തതെന്ന അമേരിക്കൻ വാദവും സാധാരണക്കാരെയാണ് കൊലപ്പെടുത്തിയതെന്ന ഇറാന്റെ ആരോപണവും നിലവിൽ ഹുർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമായി മാറ്റിയിരിക്കുകയാണ്.
Story Summary: Iran alleged that five civilians were killed in a US military attack in the Strait of Hormuz, rejecting American claims of targeting IRGC military boats. The incident occurred during the US’s ‘Project Freedom’ mission, further escalating tensions and fears of war in the region.

