ടെഹ്റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ സിര എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാൻ ഇറാൻ നീക്കം തുടങ്ങുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കാൻ അവസാനഘട്ട ചർച്ചകൾ നടക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തു.(Iran to impose tax on ships in Hormuz, One dollar per barrel, oil market heading for major crisis)
എണ്ണക്കപ്പലുകൾ ഓരോ ബാരൽ എണ്ണയ്ക്കും ഒരു ഡോളർ വീതം നികുതി നൽകണം. ഇതനുസരിച്ച് വലിയ സൂപ്പർ ടാങ്കറുകൾ ഒരു തവണ കടന്നുപോകാൻ ഏകദേശം 20 ലക്ഷം ഡോളർ (ഏകദേശം 18 കോടി രൂപ) വരെ നൽകേണ്ടി വരും.
നികുതി തുക ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളായോ ചൈനീസ് യുവാൻ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇനി ദിവസം 12 കപ്പലുകൾക്ക് മാത്രമേ അനുമതി നൽകൂ. കപ്പലുകൾ ചരക്കുവിവരങ്ങൾ മുൻകൂട്ടി ഇ-മെയിൽ വഴി അറിയിക്കണം. അനുമതിയില്ലാതെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ തകർക്കുമെന്നും ഇറാൻ നാവികസേന മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഈ നീക്കത്തെ അയൽരാജ്യമായ ഒമാൻ ശക്തമായി എതിർത്തു. അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും പ്രകാരം ഇത്തരം ഫീസുകൾ ഈടാക്കാൻ അനുവാദമില്ലെന്നാണ് ഒമാന്റെ നിലപാട്. നിലവിൽ ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി നാനൂറോളം കപ്പലുകൾ കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്.

